'റാഞ്ചുന്നതിന്' മുന്നേ റാഞ്ചിയില്‍ നിന്ന് മുങ്ങാന്‍ സോറനും കൂട്ടരും; റായ്പൂരിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി ഹേമന്ത് സോറന് അയോഗ്യത ഭീഷണി നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ ഭരണകക്ഷി എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റും
ഹേമന്ത് സോറന്‍ മാധ്യമങ്ങളെ കാണുന്നു/എഎന്‍ഐ
ഹേമന്ത് സോറന്‍ മാധ്യമങ്ങളെ കാണുന്നു/എഎന്‍ഐ

റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറന് അയോഗ്യത ഭീഷണി നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ ഭരണകക്ഷി എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലേക്ക് മാറ്റും. മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നും ബസില്‍ യാത്ര തിരിച്ച യുപിഎ എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലെത്തി. ഇവിടെനിന്നും വിമാനമാര്‍ഗമാണ് ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പോകുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനും എംഎല്‍എമാര്‍ക്കൊപ്പമുണ്ട്.

ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഒരു റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാര്‍ പോകുന്നതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു കോണ്‍ഗ്രസ് എംഎല്‍എ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പ്രത്യേക വിമാനത്തിലാണ് ഇവര്‍ അയല്‍ സംസ്ഥാനത്തിലേക്ക് പോകുന്നത്. 

ഭരണമുന്നണിയില്‍ നിന്ന് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഹേമന്ത് സോറന്റെ ജെഎംഎം ആരോപിച്ചിരുന്നു. 'മഹാരാഷ്ട്ര മോഡല്‍' ജാര്‍ഖണ്ഡില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് എംഎല്‍എമാരെ മാറ്റുന്നത് എന്നാണ് വിശദീകരണം. 

ഹേമന്ത് സോറനെ അയോഗ്യനാക്കാനുള്ള ഗവര്‍ണറുടെ വിജ്ഞാപനം ഏതു നിമിഷവും വന്നേക്കാമെന്ന സൂചനുള്ളതിനാല്‍, സംസ്ഥാനത്തു രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ്. 81 അംഗ നിയമസഭയില്‍ ജെഎംഎം 30, കോണ്‍ഗ്രസ് 18, ആര്‍ജെഡി 1 എന്നിങ്ങനെയാണ് അംഗബലം. ബിജെപിക്ക് 26 അംഗങ്ങളാണുള്ളത്. 

റാഞ്ചിയിലെ തന്റെ കരിങ്കല്‍ ഖനിക്കു സോറന്‍ ഭരണസ്വാധീനമുപയോഗിച്ച് അനുമതി പുതുക്കിയെടുത്തെന്ന ബിജെപിയുടെ പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിക്കൊരുങ്ങുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 9എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com